2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

താക്കറെക്ക് ആര്‍ മണി കെട്ടും.

പാണ്ടന്‍ നായ പല്ലു കൊഴിഞ്ഞു എങ്കിലും ശൌര്യത്തിനു ഒട്ടും കുറവില്ല. ബൊംബെ എന്ന ഇന്നത്തെ മുംബൈ ഇത്രക്ക് കുട്ടിച്ചോറാക്കിയതിന്റെ ക്രെഡിറ്റ് ബാല്‍താകാറെ എന്ന മനുഷ്യനും അയാളുടെ ശിവസൈന്യത്തിനും മാത്രം അവകാശപ്പെട്ടതാണ്. മുംബൈ ഭീകരാക്രമണ സമയത്ത് ശിവ്-നവ നിര്‍മ്മാണ്‍ സേനകളെ മഷിനോട്ടക്കാര്‍ക്ക് പോലും കണ്ടുപിടിക്കാനാകുമായിരുന്നില്ല. അല്ലെങ്കിലും അവരുടെ ശൌര്യമെല്ലാം പാവപ്പെട്ട ഉത്തരേന്ത്യക്കാര്‍ക്കും മുസ്ലിംകള്‍ക്കും പിന്നെ മൊത്തതില്‍ പറഞ്ഞാല്‍ മഹാരാഷ്ട്രക്കാരല്ലാത്ത് ആളുകള്ക്കും നേരെയാണ്. ഇതിനെല്ലാം ഒത്താശ ചെയ്ത് കൊടുക്കുന്നത് കൊണ്‍ഗ്രസ്സ്-എന്‍.സി.പി സംസ്ഥാന സര്‍ക്കാരും പിന്നെ കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാരുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഇന്നലെ നമ്മുടെ ശരദ് പവാര്‍ജി കാണിച്ചു തന്നു. ഐ.പി.എല്‍ മല്‍സരങ്ങള്‍ മുടക്കം കൂടാതെ നടത്തുവാന്‍ താക്കറെയുടെ കാലുപിടിക്കുവാന്‍ പവാര്‍ ഇന്നലെ സേനാമുഖ്യന്റെ വീട്ടില്‍ ചെന്നിരിക്കുന്നു. ഒരു ജനാധിപത്യ-മതേതര(????!!!!) ഭരണഘടന നിലവിലുള്ള ഇന്ത്യാ മഹാരാജ്യത്ത് ഒരു ക്രിക്കറ്റ് കളി നടത്തുവാന്‍ വേണ്ടി അതിന്റെ സംഘാടകര്‍ക്ക് ഒരു ക്രിമിനല്‍ സംഘ തലവന്റെ കാല്‍ക്കല്‍ വീഴേണ്ടിവന്നു എന്നുള്ളത് എല്ലാ ഭാരതീയര്‍ക്കും ഒരേ പോലെ നാണക്കേടുണ്ടാക്കുന്നു. താക്കറെയുടെ വിരട്ടലിനു മറുപടിയായി ഒരു സര്‍ക്കാരിന്റെ നിലയില്‍ നിന്നുള്ള പ്രതികരണം ഇതുവരെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ പക്കല്‍ നിന്നും ഉണ്ടായിട്ടില്ല. "മല്‍സരങ്ങള്‍ക്ക് എല്ലാ സുരക്ഷയും നല്‍കും" എന്ന ഒരു അഴകൊഴംബന്‍ ഉറപ്പ് മാത്രമാണ്, ആഭ്യന്തര മന്ത്രി ചിദംബരം നല്കിയത്. സങ്കുചിത ആശയങ്ങള്‍ അടിസ്ഥാനമാക്കി വര്‍ഗ്ഗീയതയും മറ്റെല്ലാ തരത്തിലുമുള്ള വിദ്വേഷങ്ങളും പരത്തുന്ന താകാറെയും സൈന്യങ്ങളെയും മര്യാദ പഠിപ്പിക്കും എന്ന് ഉത്തരവാദിത്തമുള്ള ഒരു കേന്ദ്രമന്ത്രിയും പറഞ്ഞു കേട്ടില്ല! (പേടിച്ചിട്ടാകാം!)

ഇന്ത്യ എന്ന മഹാരാജ്യത്ത് ജീവിക്കുന്ന ഏതൊരു പൌരനും ഏതു സ്ഥലത്ത് താമസിക്കുവാനും യാത്ര ചെയ്യാനും ജോലിചെയ്യാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് ഉറപ്പ് തരുന്നു (എല്ലാം നിയമത്തിനു വിധേയം). എന്നാല്‍ അത് കേവലം ചില ക്രിമിനല്‍ സംഘങ്ങളുടെ ഭീഷണിക്ക് വഴങ്ങി അടിയറ വക്കുക എന്നത് ഭാരതത്തിനും ഭാരത പൌരന്മാര്‍ക്കും വല്ലാത്ത നാണക്കേടാണുണ്ടാക്കുക. 

100 വര്‍ഷത്തിലധികം പഴക്കമുള്ള ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള കോണ്ഗ്രസ്സ് ഈ വിഷയത്തില്‍ ഏറെ പരാചയപ്പെട്ടിടത്താണ്, അതിന്റെ യുവ നേതാവ് രാഹുല്‍ വിജയക്കൊടി പാറിച്ചത്. മുംബൈയില്‍ കാലുകുത്തിക്കില്ല എന്ന വെല്ലുവിളി സധൈര്യം ഏറ്റെടുത്ത അദ്ധേഹം സേനയുടെ അഭിമാനത്തിന്റെ വിരിമാറില്‍ കയറിനിന്ന് ഇന്ത്യന്‍ ഭരണഘടനയുടെയും പൌരന്മാരുടെയും അന്തസ്സ് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു.

രാഹുലിനെ മുന്പ് വിമര്‍ശിച്ചിട്ടുള്ള ഈയുള്ളവന്‍ ഇത്തരുണത്തില്‍ അദ്ദേഹത്തിന്, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നല്‍കുന്നു. മലപ്പുറം ഭാഷയില്‍ "ഓനാണ്, ആങ്കുട്ടി" അല്ലെങ്കില്‍ തിരോന്തരം ഭാഷയില്‍ "തള്ളേ ലവന്‍ പുലിയാണ്, കേട്ടാ" എന്നുകൂടി പറയട്ടെ.

വര്‍ഗ്ഗീയതയും സങ്കുചിത പ്രാദേശികവാദവും ഉയര്‍ത്തുന്ന ശിവ-നവ നിര്‍മ്മാണ സേനകളോട് ഒരു വാക്ക് - നിങ്ങളുടെ സംഘടിത ശക്തി മുംബൈ നഗരത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുകൂടെ?

1 അഭിപ്രായം: