2014, ഏപ്രിൽ 22, ചൊവ്വാഴ്ച

നാം നമ്മോട് ചെയ്യുന്നത്!

കുട്ടികള്‍ ഒരു രാജ്യത്തിന്‍റെ സ്വത്താണ്, അതിന്‍റെ  ഭാവിയാണ്.  കുടുംബാന്തരീക്ഷത്തിലെ ചായപ്പകര്‍ച്ചകള്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. ചെറുപ്പത്തിലേ പിടികൂടി പ്രത്യയശാസ്ത്രപരമായ മസ്തിഷ്ക പ്രക്ഷാളനം (BRAIN WASH) നടത്തുവാന്‍ ഒരുപാട് ശ്രമങ്ങള്‍ പണ്ട് നടന്നത്  ചരിത്രം രേഖപ്പെടുത്തിയതും ഇന്ന് നടക്കുന്നത്  നമ്മുടെ വര്‍ത്തമാന കാലത്തിലേക്കും  ഭാവിയിലേക്കും ഉള്ള ചൂണ്ടു പലകയാണ്.  

ഇത്രയും ആമുഖമായി എഴുതാന്‍ കാരണം ഈയിടെ വാര്‍ത്തകളില്‍ വരുന്ന ചില സംഭവങ്ങളാണ്.  മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണെന്ന് ചെറിയ ക്ലാസ്സുകള്‍ മുതല്‍ നമ്മള്‍ പഠിക്കുന്നു.  പക്ഷെ എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തു പോകുന്നു.  അടുത്ത ആഴ്ചകളിലായി കുടുംബപരമായ പല അസ്വസ്ഥതകളും കൊടുംകൊലപാതകങ്ങളില്‍ ചെന്നെത്തുന്ന പല വാര്‍ത്തകളും നമ്മളിലേക്ക് വന്നെത്തുന്നു.  ഇവയില്‍ മിക്കവയും ബാധിക്കുന്നത് കുട്ടികളെയാണ്.  മാതാപിതാക്കള്‍ ചെയ്യുന്ന അല്ലെങ്കില്‍ ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന തെറ്റുകള്‍ക്ക് കുട്ടികള്‍ ഇരകളാകുന്ന സ്ഥിതി!  മാതാപിതാക്കള്‍ അങ്ങിനെ പ്രവര്‍ത്തിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവിടെ ചികയുന്നില്ല.  പക്ഷെ, സ്വന്തം കണ്മുന്നില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ ആ സംഭവം ആ കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നുണ്ടോ?! കണ്മുന്നില്‍ വെച്ച് അമ്മയോ, അച്ഛനോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ കുട്ടിമനസ്സുകളില്‍ ഉണ്ടാകുന്ന വികാരവിചാരങ്ങളെയും മന:സംഘര്‍ഷങ്ങളെയും പറ്റി നമ്മള്‍ വ്യാകുലപ്പെടെണ്ടിയിരിക്കുന്നു.


മുതിര്‍ന്നവര്‍ നേരിടേണ്ടി വരുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ നിന്നും ഒരുപരിധിവരെ അവരില്‍ പലരും അതിജീവനം എളുപ്പം കൈവരിക്കുന്നു. ഭാവിയിലേക്ക് വാഗ്ദാനങ്ങളായി മാറേണ്ട നമ്മുടെ കുട്ടികള്‍ ഇത്തരം സംഭവങ്ങള്‍ക്ക് ദൃസാക്ഷികളാകുമ്പോള്‍ അതിന്‍റെ ആഘാതം വര്‍ഷങ്ങളോളം ആ മനസ്സുകളില്‍ കുടിയിരുത്തപ്പെടും.  അതുവഴി ആ കുട്ടികള്‍ നേടേണ്ട വിദ്യയും അവര്‍ക്ക് കൈവരിക്കേണ്ട ജീവിത നേട്ടങ്ങളും ഇല്ലാതാകുകയാണ് ചെയ്യുന്നത്.  അവരില്‍ പലരും ഇത്തരം സംഭവങ്ങളിലൂടെ അനാഥരാക്കപ്പെടുകയോ അല്ലെങ്കില്‍ സമൂഹത്തിലെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുകയോ ചെന്നെത്തിപ്പെടാന്‍ പാടില്ലാത്തതായ പരിതസ്ഥിതികളില്‍ അകപ്പെടുകയോ ചെയ്യുന്നു.  നിയമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടില്‍ കുട്ടികളെ സംരക്ഷിക്കാനും കാണും ചിലതൊക്കെ, എന്നാല്‍ അത് പാലിക്കാന്‍ എല്ലാവരും വിമുഖത കാട്ടുകയാണ്.

ഇതുപോലെ സമൂഹത്തില്‍ നിന്നും തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ അന്യരാവുന്ന കുട്ടികളെ തിരികെ നമ്മുടെ ഇടയിലേക്ക് കൊണ്ടുവരാന്‍ ഉള്ള ശ്രമം നടക്കുന്നുണ്ടോ? ഇല്ല എന്നാണു ലളിതമായ ഉത്തരം!  തങ്ങളുടെ കുടുംബത്തില്‍ ഉണ്ടാകുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കുടുംബത്തെ തന്നെ തകര്‍ത്തെറിയുമ്പോള്‍ ഈ കുട്ടികള്‍ എവിടേക്ക് പോകുന്നു എന്ന് അന്വേഷിക്കുവാന്‍ നമ്മള്‍ തയ്യാറാവണം.  അങ്ങിനെ നമുക്കിടയില്‍ നിന്നും അന്യരാക്കപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ കൌണ്സിലിംഗ്, വിദ്യാഭ്യാസം എന്നിവയൊക്കെ നല്‍കി അവരുടെ കൂടെ നമ്മള്‍ ഉണ്ടെന്നുള്ള അല്ലെങ്കില്‍ അവരും നമ്മളിലുള്ളവര്‍ തന്നെ എന്ന ബോധം സൃഷ്ടിക്കേണ്ടത് ഓരോ പൌരന്മാരുടെയും അവരെ ഭരിക്കുന്ന ഭരണകൂടങ്ങളുടെയും കടമ എന്നതിലുപരി ഒരു ബാധ്യതയാണ്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് വളരെ നല്ല ഒരു കാര്യമാണ്.  പക്ഷെ അത് പലപ്പോഴും ചില ബന്ധപ്പെട്ട കുടുംബങ്ങളുടെ അടുക്കളപ്പുറത്ത് നടന്ന പൈങ്കിളി സംഭവങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്.  അതിന്‍റെ പൊടിപ്പും തൊങ്ങലും വെച്ച പോസ്റ്റുകള്‍ കൊണ്ടും അതിനു കിട്ടുന്ന ലൈക്കും കമന്റും കൊണ്ട്  ഫേസ്ബുക്ക് പേജുകളും ചുമരുകളും വൃത്തികേടാവുന്നതില്‍ നമുക്കുള്ള ഉത്തരവാദിത്തം നിഷേധിക്കാന്‍ സാധ്യമല്ല.

നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ഓരോ കാര്യത്തിനും വിദേശ രാജ്യങ്ങളിലെ അനുകരണീയ മാതൃകകള്‍   ചൂണ്ടിക്കാട്ടി ദേ അങ്ങോട്ട്‌ നോക്കൂ.. എന്നൊക്കെ ഓരോ അവസരത്തിലും ആവേശംകൊള്ളുമ്പോള്‍ ഈ വിഷയത്തില്‍ അവയില്‍ ചിലത് സ്വീകരിച്ചിരിക്കുന്ന നിയമ സംവിധാനങ്ങള്‍ നമ്മള്‍ക്കും അനുകരണീയമാണ്.  കുട്ടികള്‍ക്കും മുതിര്‍ന്ന പൌരന്മാരുടെതിനു ഏതാണ്ട് തുല്യമായ അവകാശങ്ങളും അവ നിഷേധിക്കപ്പെട്ടാല്‍ പരാതിപ്പെടാനുള്ള സംവിധാനവും ഒക്കെ അവിടെ ഉണ്ട്.  ചില രാജ്യങ്ങളില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞാല്‍പോലും കുട്ടികള്‍ക്ക് പരാതിപ്പെടാന്‍ വകുപ്പുണ്ടെന്നാണ്‌ കേള്‍ക്കുന്നത്! നമ്മുടെ ഇടയില്‍ ബാല-ബാലികാ (ലൈംഗിക) പീഡനത്തിനു വിധേയരായാല്‍  സമയത്ത് പരാതിപ്പെടാനും നടപടി എടുക്കാനും ഒക്കെ വര്‍ത്തമാനകാലത്ത് സംവിധാനമുണ്ടെങ്കിലും ഇതുപോലുള്ള കുടുംബത്തിലെ സംഘര്‍ഷങ്ങളില്‍ ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്ക് യാതൊരു സംരക്ഷണവും കിട്ടുന്നില്ല എന്നുള്ളതാണ് സത്യം! സ്കൂളുകളിലെ പി.ടി.എ. പിന്നെ  അയല്‍ക്കൂട്ടം പോലെയുള്ള സാമൂഹിക കൂട്ടായ്മകള്‍  അതുപോലെ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ക്ലബ്ബുകളും മറ്റു സന്നദ്ധ സംഘടനകളും ഇതിനുവേണ്ടി മുന്നിട്ടിറങ്ങണം.   എന്നിട്ട് ആ കുട്ടികളുടെ പുനരധിവാസം, പഠനം തുടങ്ങിയ ചെലവുകള്‍ ഏറ്റെടുക്കണം,  പറ്റില്ലെങ്കില്‍ അതിനു കഴിയുന്ന സ്പോണ്‍സര്‍മാരെ കണ്ടെത്തണം.  സര്‍ക്കാരിന്‍റെ കൈയ്യില്‍ പണമില്ല! എന്നുള്ള പല്ലവി ആവര്‍ത്തിക്കും എന്നുള്ളതുകൊണ്ട് ആ വഴിക്ക് ചിന്തിക്കേണ്ട.  പക്ഷെ ആവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കി അത് കര്‍ശനമായി നടപ്പാക്കാനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറുവാന്‍ നമ്മള്‍ ഭരണകൂടത്തെ അനുവദിക്കുകയും ചെയ്യരുത്.

സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പുറകേ ഓടിനടക്കുന്ന നമുക്ക് ഇനിയെങ്കിലും ഈ വിഷയത്തെപ്പറ്റി ചിന്തിക്കാന്‍ കുറച്ചെങ്കിലും സമയം കണ്ടെത്തണം.  കുട്ടികള്‍ നമ്മുടെ രാജ്യത്തിന്‍റെ സ്വത്താണ്.  അവരിലാണ് നമ്മുടെ രാജ്യത്തിന്‍റെ ഭാവി.  ഒരിക്കല്‍ക്കൂടി ഈ ചിന്ത നമ്മുടെ മനസ്സുകളില്‍ അരക്കിട്ട് ഉറപ്പിക്കാം നമുക്ക്.

5 അഭിപ്രായങ്ങൾ:

  1. തങ്ങളുടേതായ തെറ്റുകള്‍ കൊണ്ടല്ലാതെ ജീവിതത്തിന്‍റെ ദിശ മാറിയ എത്രയോ കുട്ടികള്‍ നമുക്ക് ചുറ്റും ഉണ്ട്..ചില കുട്ടികള്‍ മാതാപിതാക്കന്മാരുടെ ചെയ്തികള്‍ മൂലം മരണത്തെ വരെ പുല്‍കി.(ഉദാ:ആറ്റിങ്ങല്‍ കൊലപാതകം).ഇതിനെല്ലാം ഒറ്റ വഴിയേ ഉള്ളൂ.സ്വന്തം ചോരയെ സംരക്ഷിക്കേണ്ട ബാധ്യത പ്രഥമമായി മാതാപിതാക്കളില്‍ നിക്ഷിപ്തം ആണ്.അവര്‍ അതിനു തയ്യാറാവുക തന്നെ വേണം.അല്ലാത്ത പക്ഷം സോഷ്യല്‍ മീടിയയിലൂടെ വരുന്ന വാര്‍ത്തകളില്‍ കൂടി സംരക്ഷിക്കപ്പെടുന്ന കുട്ടികള്‍ കുരച്ചുണ്ടാകാം..എന്നിരുന്നാലും വാര്‍ത്തകളില്‍ വരാത്ത എത്രയോ കുട്ടികള്‍ ഉണ്ട്?ആരുടേയും ശ്രദ്ധയില്‍ പെടാതെ പോകുന്നത്?സര്‍ക്കാര്‍ ഇതിനു പോലും മുന്ക്കൈ എടുക്കുന്നില്ലെങ്കില്‍ അവര്‍ ആ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യത ഉള്ളവര്‍ അല്ല എന്ന് തന്നെ പറയേണ്ടി വരും..നമ്മുടെ സംവിധാനങ്ങളില്‍ ഇത്തരം അവസ്ഥകളെ നേരിടാന്‍ ഉള്ള മാര്‍ഗങ്ങള്‍ ഇല്ലാത്തത് തന്നെ ആണ് ഇതിനു കാരണം..പിന്നെ കൂട്ടായ്മകള്‍,അത് ഉണ്ടാകേണ്ടിയിരിക്കുന്നു..ഈ ലേഖനം കുറച്ചു പേര്‍ക്കെങ്കിലും മീഡിയയില്‍ സ്വന്തം പേര് വരുന്നതിനു മാത്രമുള്ള മാര്‍ഗം ആയി തോന്നാതെ നല്ല ഉധേശ്യതോടെ പ്രവര്‍ത്തിക്കുവാന്‍ ഉള്ള വഴി തുറക്കട്ടെ എന്ന് പ്രത്യാശിക്കാം

    മറുപടിഇല്ലാതാക്കൂ
  2. സ്വർഗ്ഗമാണൊ നരകമാണൊ എന്ന് വേർത്തിരിക്കാൻ വയ്യാത്ത സമൂഹവും സാഹചര്യങ്ങളും ഇന്നത്തെ കുഞ്ഞുങ്ങളെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്‌..
    സുരക്ഷിതമെന്ന് കരുതുന്ന കൈകൾ തന്നെ കുരുന്നുകളെ വെച്ച്‌ വിലപേശുമ്പോൾ ആ കുഞ്ഞിന്റെ വ്യക്തിത്വത്തെ എത്ര ബാധിക്കുന്നുവെന്ന് അറിയാൻ ആർക്കാണു നേരം..
    കാപട്യസ്നേഹങ്ങളാൽ വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ ജീവിതമെന്ന മഹായാത്രയ്ക്കൊരുങ്ങാനുള്ള പ്രാപ്തിയും ബുദ്ധിയും കൊടുക്കാൻ പ്രാർത്ഥനകൾ..
    നന്ദി ട്ടൊ,ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. ജീവിവർഗങ്ങൾക്കിടയിൽ ഒരിക്കലും സംഭവിക്കരുതാത്ത കാര്യങ്ങളാണ് സംസ്കാരസമ്പന്നനും, കാര്യകാരണസഹിതം ചിന്തിക്കാൻ പ്രാപ്തിയുള്ള മനുഷ്യരുടെ കുലത്തിൽ നിന്ന് ഈയ്യിടെ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ . അതിൽ അധികവും കേരളത്തിൽ നിന്നുതന്നെയാണ് എന്നതും നടുക്കമുളവാക്കുന്നു......

    സ്കൂൾ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി കൊണ്ടുവന്ന ശക്തമായ നിയമനിർമ്മാണമാണ് ചിൽഡ്രൻസ് റൈറ്റ് റ്റു എഡുക്കേഷൻ . അശാസ്ത്രീയവും പ്രാകൃതവുമായ ശിക്ഷണമുറകളിൽ നിന്ന് ഈ നിയമം നമ്മുടെ കുട്ടികളെ ഒട്ടൊന്നുമല്ല രക്ഷിക്കുന്നത് . ഏറ്റവും, അടുത്ത കുടുംബാംഗങ്ങളിൽനിന്നും , സമൂഹത്തിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങേണ്ട വരുന്ന അതിക്രമങ്ങളിൽനിന്ന് അവരെ രക്ഷിക്കുവാനുതകുന്ന ശക്തമായ ഒരു നിയമനിർമാണം നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ഇവിടെ പറഞ്ഞതുപോലെ, അയൽക്കൂട്ടങ്ങൾ, പി.ടി.എ കൾ, സന്നദ്ധസംഘടനകൾ മുതലായവയെ ഈ പ്രശ്നം ഏൽപ്പിച്ചതുകൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്നു തോന്നുന്നില്ല. കാരണം സ്ഥാപിതതാൽപ്പര്യക്കാരായ നമ്മുടെ എൻ.ജി.ഒ കൾക്ക് ഇത്തരത്തിലൊരു സാമൂഹ്യവിപ്ളവത്തെ മുന്നോട്ടു നയിക്കാൻ കഴിയുകയില്ല എന്ന് അവർ ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്.

    ശക്തമായ നിയമനിർമ്മാണം മാത്രമാണ് ഏക പോംവഴി .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിയമങ്ങള്‍ക്ക് ശക്തിക്ക് യാതൊരു കുറവും ഇല്ലല്ലോ മാഷേ, അത് നടപ്പാക്കുന്നത് തന്നെയല്ലേ പ്രശ്നം. ആ നിലക്ക് സമൂഹത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്നത് ഇത്തരം സംഘടനകളോ കൂട്ടായ്മകളോ ആണ്. അതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.

      ഇല്ലാതാക്കൂ
  4. താങ്കൾ വളരെ ഗൌരവതരമായ ഒരു വിഷയം ഇവിടെ അവതരിപ്പിച്ചു
    ഒപ്പം ആവശ്യം ചെയ്യേണ്ടതുമായ ചില നിർദേശങ്ങളും.
    അതെ!
    "കുട്ടികള്‍ നമ്മുടെ രാജ്യത്തിന്‍റെ സ്വത്താണ്.
    അവരിലാണ് നമ്മുടെ രാജ്യത്തിന്‍റെ ഭാവി.
    ഒരിക്കല്‍ക്കൂടി ഈ ചിന്ത നമ്മുടെ മനസ്സുകളില്‍ അരക്കിട്ട് ഉറപ്പിക്കാം"
    ഇതിനായി നാം ഇനിയും സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.
    അല്ലായെങ്കിൽ നമുക്ക് നമ്മുടെ തലമുറകലളെത്തന്നെ നഷ്ടമായെന്നും വരും!
    ആശംസകൾ
    എഴുതുക അറിയിക്കുക
    ഫിലിപ്പ് ഏരിയൽ

    മറുപടിഇല്ലാതാക്കൂ